ഒരു പൂവിന്റെ ഓർമ്മയിൽ
കുറെ നാളുകൾക്കു ശേഷം അവധിക്കു നാട്ടിൽ വന്നതാണ്.ഇപ്രാവശ്യത്തെ വരവിനു മറ്റൊരു കാരണം കൂടി ഉണ്ട്. കല്യാണം.
കുറച്ചധികം മനോവിഷമം തന്നെങ്കിലും, കുറച്ചധികം താമസിചെങ്കിലും അവസാനം ആ കാര്യത്തിൽ ഒരു തീരുമാനം ആയി.
വീട്ടില് ഇരുന്നു മടുത്തപ്പോൾ വെറുതെ പുറത്തേക്കിറങ്ങി. ധനു മാസത്തിലെ സൂര്യന് നല്ല ചൂടുണ്ടെങ്കിലും നല്ല തണുപ്പും ഉണ്ട്. തറവാട്ടു വീട്ടിലേക്കു ഒന്ന് പോകാം. കുറെ നാളായി അങ്ങോട്ടൊക്കെ പോയിട്ട്. കഴിഞ്ഞ പ്രാവശ്യം വന്നപ്പോഴും അങ്ങോടു ഒന്ന് കയറാൻ പറ്റിയില്ല. അതിന്റെ പരിഭവം പറഞ്ഞു തീർക്കുകയും ചെയ്യാം. കുറച്ചു ദൂരം അല്ലെ ഉള്ളു നടന്നു തന്നെ പോകാം.
പാടത്തിലേക്കുള്ള ഒതുക്കുകൾ ഇറങ്ങുമ്പോൾ എതിരെ ശ്രീധരൻ പിള്ളച്ചേട്ടൻ വരുന്നു. ഈ മനുഷ്യന് പ്രായം ആകുന്നില്ല എന്നു തോന്നുന്നു. എന്റെ ചെറുപ്പത്തിൽ കാണുമ്പോഴും ഇങ്ങനെ തന്നെ ഇരിക്കുക ആയിരുന്നു. നല്ല അധ്വാനി ആണ്, നല്ല മനുഷ്യനും ആണ്.
" എന്താ പിള്ളചേട്ടാ, കൃഷി ഒക്കെ ഇപ്പോഴും ഉണ്ടോ?.. " ഒരു കുശലാന്വേഷണം.
"ഇല്ല മോനെ ആരും ഇപ്പൊ കൃഷി ഒന്നും ചെയ്യുന്നില്ല. ഞാനായിട്ട് മാത്രം ചെയ്താൽ അത് ആരുടെയേലും ഒക്കെ പശു തിന്നു പോകും.. ഇപ്പോൾ ഇതൊരു ശീലം ആയിപ്പോയി ഇടയ്ക്കു ഒന്ന് വന്നു പോകും..."
പതിവ് ചോദ്യങ്ങൾ ഒക്കെ ചോദിച്ചു പിള്ളചേട്ടൻ നടന്നകന്നു.
പോകുന്നതിനു മുമ്പ് ഒരു കാര്യം കൂടി പറഞ്ഞു.
"വെട്ടും കിളയും ഒന്നും ഇല്ലാത്ത കൊണ്ട് കണ്ടത്തിൻ വരമ്പിലോക്കെ കുളയട്ട ഉണ്ട് സൂക്ഷിക്കണം."
എന്തിനാണ് ഞാൻ ഈ കണ്ടതിൻ വരമ്പിലൂടെ പോകാൻ തീരുമാനിച്ചത്?
ആ ആര്ക്കറിയാം അങ്ങനെ തോന്നി.
മുമ്പിൽ ഒരു ചെറിയ തോട് വന്നു. പണ്ട് ഞാൻ ഈ തോട് അങ്ങോട്ടും ഇങ്ങോട്ടും ചാടി കടന്നിരുന്നതാണ്. ഇപ്പൊ വേണ്ട. കുറെ പെണ്ണുങ്ങൾ ഒക്കെ കടവിൽ ഉണ്ട്. എങ്ങാനും വീണാലോ. ചാടാൻ ഉള്ള എന്റെ ആഗ്രഹം ഞാൻ അടക്കി.
കുറെ കാലം കമ്പ്യുട്ടറിന്റെ മുമ്പിൽ ഇരുന്നിരുന്നു പച്ചക്കറി പോലെ ആയി.
ആരാ ആ നില്ക്കുന്നത്. മരിയച്ചേടത്തി അല്ലയോ ?
എന്റെ ചെറുപ്പത്തിലെ കുന്നായ്മ ഒക്കെ അപ്പനോട് പറഞ്ഞു കൊടുത്തു അടി വാങ്ങിത്തന്നിരുന്ന, നാട്ടിലെ അറിയപ്പെടുന്ന ഒരു പാഷാണത്തിൽ കൃമി ആണ് കക്ഷി. എന്തെങ്കിലും ഒരു യോഗം ഒക്കെ അടിച്ചു പിരിയണമെങ്കിൽ ആയമ്മയെ അങ്ങോട്ട് വിട്ടാൽ മതി.
നമുക്കിട്ടു നല്ല പണി പണിതിട്ട് ചേട്ടത്തിയുടെ ഒരു ചിരി ഉണ്ട്. നമ്മളെ ഒരുമാതിരി ആക്കിയ പോലെ.
എന്നെ കണ്ടോ ആവോ, കാണാത്ത മട്ടിൽ ഞാൻ നടന്നു. മൂപ്പത്തിയാർക്കു കണ്ണ് പണ്ടേപോലെ പിടിക്കുന്നില്ല എന്ന് തോന്നുന്നു.
പണ്ട് എനിക്ക് സ്ഥിരം അടി വാങ്ങി തരാറുള്ള ചേടത്തിയുടെ കണ്‍വെട്ടത്തു നിന്നും ഞാൻ മാറി നടന്നു.
പാടത്തിന്റെ അതിരിലുള്ള വലിയ തോട് കടന്നു ഞാൻ രാഘവേട്ടന്റെ പറമ്പിലെക്കെത്തി. അതുവഴി പോയാൽ പെട്ടെന്ന് റോഡിലേക്ക് എത്താം. സന്ധ്യ ആകുന്നു ഞാൻ നടപ്പിനു വേഗം കൂട്ടി. തറവാട്ടിൽ ചെന്നിട്ടു തിരിച്ചു വരേണ്ടതാണ്.
കാലിൽ എന്തോ ഉടക്കി. ഒരു ചെറിയ തെറ്റിചെടി. ഇതാരാ ഇവിടെ തെറ്റിചെടി വച്ചത്?
ഒരു നിമിഷം മനസ് കുറേക്കാലം പുറകിലേക്ക് പോയി. ഇവിടെയല്ലേ ദിവ്യയെ ദഹിപ്പിച്ചത്. അതെ ഇവിടെ ആണ്. അത് ഞാൻ മറക്കാൻ പാടില്ലാത്ത തായിരുന്നു. ഒരു നൊമ്പരപ്പൂവായി ഇന്നും എന്റെ മനസിലുള്ള എന്റെ കളിക്കൂട്ടുകാരി.
ദിവ്യ, രാഖവേട്ടന്റെ മൂന്നു പെണ്മക്കളിൽ മൂത്ത ആളാണ്. എന്റെ ചെറുപ്പത്തിൽ ഞാൻ കണ്ടിട്ടുള്ള ഏറ്റവും സുന്ദരി ആയ ഒരു പെണ്‍കുട്ടി ആയിരുന്നു ദിവ്യ. ഒരു പൂമ്പാറ്റയെ കാണുമ്പോൾ, ഒരു നല്ല പൂവ് കാണുമ്പോൾ ഇപ്പോഴും എന്റെ മനസ്സിൽ ദിവ്യ കടന്നു വരുന്നുണ്ടെങ്കിൽ എത്ര സുന്ദരി ആയിരുന്നു അവൾ എന്ന് പറയേണ്ടതില്ലല്ലോ.
ഞങ്ങൾ കുട്ടികളുടെ എല്ലാം ഇടയിലൂടെ സുഗന്ധ വാഹിയായ ഒരു പൂമ്പാറ്റയെപ്പോലെ അവൾ പാറി നടന്നിരുന്നു.
കൊച്ചു ക്ലാസിൽ പഠിക്കുമ്പോൾ ഞാൻ എന്റെ കൂട്ടുകാരോടെല്ലാം പറയുമായിരുന്നു ഞാൻ വലുതാവുമ്പോൾ ദിവ്യയെ കല്യാണം കഴിക്കും എന്ന്. ഇപ്പോൾ അത് ഓർക്കുമ്പോൾ... എത്ര ലാഘവം ആയിരുന്നു ആ ചിന്തകൾക്ക്... തിരിച്ചു കിട്ടാത്ത സുന്ദരം ആയ, നൈർമല്യം ഉള്ള കുട്ടിക്കാലം.
ഞങ്ങൾ ഒരുമിച്ചു തൊടിയിൽ ഓടിക്കളിച്ചിരുന്നതും തോട്ടിൽ നിന്ന് ചെറുമീനുകളെ പിടിചിരുന്നതും ഓണത്തുമ്പിയുടെ പുറകെ ഓടിയിരുന്നതും എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ എന്റെ മനസ്സിൽ ഉണ്ട്. ശ്ലഥചിത്രങ്ങൾ.
വളർന്നു വന്നപ്പോൾ അവളുടെ സൌന്ദര്യം ഇരട്ടിക്കുക ആയിരുന്നു ചെയ്തത്. അപ്പോഴേക്കും കാലം ഞങ്ങളുടെ ചിന്തകൾക്കും കുസൃതികൾക്കും ഒരുപാടു വിലക്കുകൾ തീർത്തിരുന്നു. അല്ലെങ്കിലും വളര്ച്ച പലപ്പോഴും നമ്മെ അകറ്റുകയല്ലേ ചെയ്യുന്നത്. പ്രത്യേകിച്ചും ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയും തമ്മിൽ ആകുമ്പോൾ.
ദാവണിയുടുത്തു കയ്യിലുള്ള പുസ്തകങ്ങൾ നെഞ്ചോടു ചേർത്ത് പിടിച്ചു അവൾ നടക്കുന്നതു കാണാൻ, എന്നാൽ മറ്റെന്തോ കാര്യത്തിന് വന്നപോലെ ഒരാളും വരാനില്ലാത്ത ആ അമ്പലമുറ്റത്തുള്ള ചെമ്പകചോട്ടിൽ ഞാൻ അവളെയും കാത്തു നിന്നിട്ടുണ്ട്. എത്രയോ നാളുകളിൽ.
ഒപ്പം നടക്കാൻ, ഒന്ന് മിണ്ടാൻ കൊതിച്ച നാളുകൾ.... എന്നും വൈകിട്ട് അവൾ ആ അമ്പലത്തിൽ സന്ധ്യാദീപം തെളിയിക്കാൻ വരാറുണ്ട്. ചെറുപ്പത്തിൽ ഞാനും അവിടെ അവൾക്കൊപ്പം വന്നിട്ടുണ്ട്. പക്ഷെ മുതിർന്നപ്പോൾ എന്തോ വിലക്ക്.
"ഈ നസ്രാണി എന്ത് ചെയ്യുന്നു ഈ അമ്പലത്തിൽ" എന്ന് ആരോ ചോദിക്കുന്ന പോലെ.
അന്നൊക്കെ ഞാൻ ആഗ്രഹിച്ചിട്ടുണ്ട് ദിവ്യ ഒരു ക്രിസ്ത്യാനി ആയിരുന്നെങ്കിൽ എന്ന്.
കൊലുസിന്റെ ശബ്ദം കേള്പ്പിച്ചു, ദാവണി ഉടുത്തു അവൾ ആ അമ്പലത്തിന്റെ പടവുകൾ ഇറങ്ങി വരുന്നത് കാണാൻ എന്ത് ചേലായിരുന്നു.
നിന്നെ എനിക്ക് ഇഷ്ടം ആണ് ദിവ്യെ എന്ന് മനസ് ആയിരം പ്രാവശ്യം പറയുമ്പോഴും അത് ഒരിക്കൽ പോലും അവളുടെ അടുത്ത് പറയാൻ എനിക്കായില്ല, എനിക്കെന്നല്ല അന്നാട്ടിലെ ഒരുമാതിരിപ്പെട്ട ആര്ക്കും അതിനുള്ള ധൈര്യം ഇല്ലായിരുന്നു.
അങ്ങനെ ഞങ്ങളുടെ സ്കൂൾ കാലം അവസാനിച്ചു.കാലം ഞങ്ങളെയെല്ലാം പിന്നെയും മാറ്റി. ദാവണിയിൽ നന്ന് അവൾ ഹാഫ് സാരിയിലേക്കും പിന്നീട് സാരിയിലേക്കും ഒക്കെ മാറി. അപ്പോഴെല്ലാം അവളുടെ സൌന്ദര്യം ഇരട്ടിച്ചപ്പോലെ ആണു തോന്നിയത്. എനിക്ക് പൊടിമീശ ഒക്കെ വരാൻ തുടങ്ങി. കുറേശെ ധൈര്യവും?
കോളേജിൽ അവളും കൂടെ ഉണ്ടായിരിക്കും എന്ന് കരുതി സന്തോഷിച്ചു ഇരിക്കുമ്പോഴാണ്, ഒരുനാൾ അമ്പലത്തിൽ അവളുടെ അനിയത്തി പ്രിയ തനിച്ചു വരുന്നത് കണ്ടത്. ഞാൻ ചോദിച്ചു.
"ദിവ്യ എവിടെ?"
"ചേച്ചി കൊയമ്പത്തുരിൽ പോയി. അവിടെ അപ്പച്ചിയുടെ വീട്ടില് നിന്നാണ് ഇനി പഠിക്കുന്നത്.."
അവൾ പറഞ്ഞ മറുപടി ഞാൻ കേട്ടത് നിറകണ്ണോടെ ആയിരുന്നു. എനിക്ക് മാത്രം അല്ല എന്നിൽ നിന്ന് അത് കേട്ട പലർക്കും അത് വിശ്വസിക്കാൻ ആയില്ല.
പിന്നീടെപ്പോഴോ ദിവ്യയെ ഞാൻ മറന്നു തുടങ്ങി. വല്ലപ്പോഴും അവൾ നാട്ടിൽ വരുമ്പോൾ ഒന്ന് കണ്ടാൽ ആയി.
കാലം എന്നാ മായജാലക്കാരൻ അങ്ങനെ ചില കഴിവ് കൂടി ഉണ്ട്. കനൽക്കട്ടയെ കരിക്കട്ട ആക്കാനും ശിലയെ മണ്ണാക്കി മാറ്റാനും കഴിവുള്ള മായജാലക്കാരൻ.
ഒരുനാൾ ഞാൻ ഒരു വാർത്ത കേട്ട്. ദിവ്യ മരിച്ചത്രെ. എനിക്കത് വിശ്വസിക്കാൻ ആയില്ല. എങ്ങനെ? എപ്പോൾ?
ഞാൻ വീട്ടില് എത്തി കേട്ട വാർത്ത സത്യം ആയിരിക്കരുതേ എന്നാ പ്രാർത്ഥനയും ആയി. എന്നാൽ വീട്ടില് എല്ലാരും അതു തന്നെ പറയുന്ന കേട്ടപ്പോൾ, രാഘവേട്ടന്റെ വീടിനു മുന്പിലെ ആള്ക്കൂട്ടം കണ്ടപ്പോൾ എനിക്ക് ആ വാർത്ത വിശ്വസിക്കാതെ പറ്റില്ലായിരുന്നു.
പിറ്റേന്ന് ദിവ്യയുടെ ചൈതന്യമറ്റ ശരീരം രാഘവേട്ടന്റെ വീട്ടുമുറ്റത്ത് വാഴയിലയിൽ കിടത്തിയപ്പോൾ, എനിക്ക് കാണാൻ പോകാൻ തോന്നിയില്ല. കുട്ടിക്കാലം മുതൽ ഞാൻ ഇഷ്ടപ്പെട്ടിരുന്ന, ഇളം തെന്നൽ വീശുന്നപോലെ തോന്നിയിരുന്ന ആ പുഞ്ചിരിയുള്ള മുഖം എനിക്ക് മറക്കാൻ കഴിയാത്തത് കൊണ്ടായിരിക്കും. അല്ലെങ്കിൽ അത് മറക്കാൻ എനിക്കിഷ്ടമില്ലാത്ത കൊണ്ടായിരിക്കും.
കുട്ടിക്കാലത്ത് ഞങ്ങൾ ഓടിക്കളിച്ചിരുന്ന തൊടിയിൽ അവൾ ഒരുപിടി ചാരം ആവുന്നത് ഞാൻ ഒട്ടു ദൂരെ നിന്ന് കണ്ണുനീർ എന്റെ കാഴ്ച്ചയെ മറക്കുവോളം കണ്ടു.
കൂടിനിന്നവർ അടക്കം പറഞ്ഞതിൽ നിന്നു ഞാൻ അറിഞ്ഞു എന്റെ കളിക്കൂട്ടുകാരി എങ്ങനെ ആണ് മരിച്ചതെന്ന്.
ദിവ്യ ഒരുനാൾ ക്ലാസ് കഴിഞ്ഞു വരുമ്പോൾ വഴിയരികിൽ കാത്ത് നിന്നിരുന്ന ഒരു ഓട്ടോറിക്ഷക്കാരൻ അവളെ... വേണ്ട, ഓർക്കണ്ട എനിക്ക് ആ ഓർമ്മകൾ. കാലം ചിമിഴിൽ അടച്ചിരിക്കുന്ന വേദനിപ്പിക്കുന്ന ആ ഓർമ്മകൾ, ദിവ്യയുടെ ചിരിക്കുന്ന മുഖത്തിന് പിന്നിൽ മറഞ്ഞിരിക്കട്ടെ.
എന്റെ കണ്ണുകൾ ഈറനണിഞ്ഞിരിക്കുന്നു.
"മോനേ " ആരോ വിളിക്കുന്നു.. തിരിഞ്ഞു നോക്കി രാഘവേട്ടൻ ആണ്.
ഞാൻ നിറകണ്ണുകളോടെ രാഘവേട്ടനെ നോക്കി.
രാഘവേട്ടന് കാര്യം മനസിലായെന്നു തോന്നുന്നു..
"എന്തിനാണ് രാഘവേട്ടാ അവളെ അത്ര ദൂരെ അയച്ചത്..." വാക്കുകൾ എവിടെയോ തങ്ങി നിൽക്കുന്നു.
ഒരു തേങ്ങലോടെ ആ മനുഷ്യൻ എന്നെ കെട്ടിപ്പിടിച്ചു.
ഞാനും കരയുക തന്നെ ആയിരുന്നു...

No comments:
Post a Comment